Sunday, April 29, 2012

തറുതല -1

ജൂണ്‍ രണ്ടുവരെ കോണ്‍ഗ്രസിനു ദോഷമായിവരുന്നതൊന്നും ചെയ്യില്ല : കെ.മുരളീധരന്‍
മുരളീധരനെ തിരിച്ചെടുത്തു എന്നൊരു ദോഷം മാത്രമേ ചെന്നിത്തലയും ഉമ്മന്‍‌ചാണ്ടിയും കോണ്‍ഗ്രസിനോട് ചെയ്തിട്ടുള്ളൂ

സിംഹാസനത്തിന്റെ കഥ മുഴുവനായി തനിക്കൂമാത്രമേ അറിയുള്ളൂ എന്നും നടീണടന്മാരോട് അവരവരുടേ വേഷത്തെക്കുറിച്ച് മാത്രമേ പറഞ്ഞിട്ടൂള്ളൂ എന്നും ഷാജി കൈലാസ്(ചിത്രഭൂമിയില്‍)
പാവം കാണികള്‍.!!! സിനിമ കണ്ട് കഴിഞ്ഞിട്ട് കഥ മനസിലാക്കാന്‍ റിവ്യ്യു വായിക്കേണ്ടി വരുമോ ആവോ??

യേശുക്രിസ്തുവിന്റെ നാമത്തില്‍ ഇറ്റലിക്കാരോട് ക്ഷമിക്കുവാണന്ന് ഇറ്റലിഭടന്മാരുടേ വെടിയേറ്റ് മരിച്ചവരുടേ ബന്ധുക്കളും ബോട്ട് ഉടമകളും : വാര്‍ത്ത
കിട്ടിയ നോട്ടിലെ ഗാന്ധിയെ കൂടി മാപ്പിലേക്ക് വലിച്ചിഴക്കാഞ്ഞത് നന്നായി

പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ പെട്ട എം‌എല്‍‌എ മാരേയും നേതാക്കന്മാരേയും പാത്രിയര്‍ക്കീസ് കാതോലിക്കബാവ നോട്ടീസ് അയച്ച് വിളീപ്പിച്ചന്ന് : വാര്‍ത്ത,
ഇനി എന്നാണോ ഓര്‍ത്തഡോക്സുക്സ് കാതോലിക്കബാവ ഉമ്മന്‍‌ചാണ്ടീയെ നോട്ടീസ് കൊടുത്ത് വിളീപ്പിക്കുന്നത്?

യുഡീഫ് വിഭ്യാഭ്യാസമേഖല തകര്‍ത്തു : എം‌എ ബേബി
അഞ്ചുവര്‍ഷത്തെ ഭരണഫലമാണന്ന് കൂട്ടിയാല്‍ മതി

എസ്‌എസ്‌എല്‍‌സി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം : വാര്‍ത്ത
സാമുദായിക സംതുലനാവസ്ഥനോക്കിയൊക്കെ ആയിരിക്കൂമോ പരീക്ഷഫലം പുറത്ത് വിട്ടത്

എസ്‌എസ്‌എല്‍‌സി പരീക്ഷയില്‍ വിജയ ശതമാനം 93..64 : വാര്‍ത്ത
ജയിച്ച കുട്ടികളുടെ ജാതി തിരിച്ചുള്ള കണക്ക് മാധ്യമങ്ങള്‍ ഗവേഷ്ണം നടത്തി കൊടുക്കാതിരുന്നത് വലിയ ചതിയായിപ്പോയി

അഞ്ചാം മന്ത്രി സ്ഥാനത്തെക്കുറിച്ച് ഇനി ഒന്നും പറയില്ല : സുകുമാരന്‍ നായര്‍
ഇനി വാര്‍ത്താചാനലുകള്‍ കാണാന്‍ ഒരു രസവും ഉണ്ടാവില്ല

Sunday, April 22, 2012

ഈ തിരുബലി(വി.കുര്‍ബാന) ശാപമായി തന്നെ മാറും

വിശ്വാസപരമായോ ആരാധനപരമായോ വെത്യാസം ഇല്ലാത്ത രണ്ട് സഭാവിഭാഗങ്ങളാണ് ഓര്‍ത്തഡോക്സ് സഭയും പാത്രിയര്‍ക്കീസ് സഭയും. ആകെയുള്ള ഒരു വെത്യാസം എന്നു പറയുന്നത് ഓര്‍ത്തഡൊക്സ് സഭ്യുടേ പരമാധിക്ഷ്യന്‍ മലങ്കര മെത്രോപ്പോലീത്തയായ കാതോലിക്കബാവയും പത്രിയര്‍ക്കീസ് സഭയുടെ പരമാധിക്ഷ്യന്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസും ആണ് എന്നുള്ളതാണ്. ഇന്ന് നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് രണ്ട് സഭകളും നടത്തുന്ന പ്രവര്‍ത്തികള്‍ അവരരവരെ തന്നെ (രണ്ടു സഭകളെയും) സമൂഹമധ്യത്തില്‍ നാണിപ്പിക്കുന്നു എന്നുള്ളതാണ് സത്യം.

ഇപ്പോഴത്തെ പ്രശ്നം പിറവത്തെ പള്ളിയാണ്. ആദ്യം അതിനെ പാത്രിയര്‍ക്കീസ് വിഭാഗം കത്തീഡ്രല്‍ ആയി പ്രഖ്യാപിച്ചു. അതിനുശേഷം ഓര്‍ത്തഡോകസ് വിഭാഗവും അതിനെ കത്തീഡ്രല്‍ ആയി പ്രഖ്യാപിക്കാന്‍ തുടങ്ങി. ദൈവത്തിന്റെ പേരിലുള്ള ഒരു ആരാധനാലയത്തെ എന്തിനാണ് ദൈവത്തിന്റെ പേര് പറഞ്ഞ് ഒരു ലഹളയുടെ പ്രഭവ കേന്ദ്രം ആക്കൂന്നത്..... രണ്ട് കൂട്റ്റര്‍ക്കും ഇത് അഭിമാനത്തിന്റെ പ്രശ്നമാണത്രെ!!!! അഭിമാനം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും ദൈവത്തിന്റെ പേരില്‍ അവര്‍ തെരുവില്‍ ഏറ്റുമുട്ടില്ലായിരുന്നു.... പണ്ട് ഗോല്‍ഗോഥാ മലയില്‍ വെച്ച് മുള്‍മുടി ധരിച്ച് കുരിശിലേറിയ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. “നീ ദൈവപുത്രനെങ്കില്‍ കുരിശില്‍ നിന്ന് ഇറങ്ങിവരാന്‍ “ യഹൂദന്മാര്‍ ആ മനുഷ്യനോട് അവീശ്യപ്പെട്ടീരുന്നു. അന്ന് അദ്ദേഹം ആ വെല്ലുവിളി അഭിമാനപ്രശ്നമായി എടുത്തിരുന്നെങ്കില്‍ കുരിശില്‍ നിന്ന് ഇറങ്ങിവന്നേനെ. അന്ന് അദ്ദേഹം ഇറങ്ങി വരാതിരുന്നത് കഷ്ടമായിപ്പോയി എന്നാണ് ഇപ്പോള്‍ തോന്നുന്നത്. അന്ന് അദ്ദേഹം അഭിമാനപ്രശ്നമായി ആ വെല്ലുവിളി ഏറ്റെടുത്ത് ക്രൂശില്‍ നിന്ന് ഇറങ്ങിയിരുന്നെങ്കില്‍ ഇന്ന് തെരുവില്‍ പരസ്പരം വെല്ലുവിളിക്കാന്‍ രണ്ട് സഭാവിഭാഗങ്ങള്‍ ഉണ്ടാവുകയില്ലായിരുന്നു.

എന്തിനാണ് ഈ രണ്ട് വിഭാഗങ്ങളും തെരുവില്‍ വെല്ലു വിളിക്കൂന്നത്. എല്ലാം ‘ക്രിസ്തീയ സ്നേഹത്തിന്റെ‘ പേരിലാണ്. ഈ രണ്ട് സഭാവിഭാഗങ്ങളുടേയും ആരാധന (വി,കുര്‍ബാന) ഒരേ രീതിയിലാണ്. ഏത് ക്രമം ആണങ്കിലും കുര്‍ബാന പൂര്‍ത്തിയാക്കാന്‍ ഒരു മണിക്കൂര്‍ ഏകദേശം ആവിശ്യമാണ്. ഇതിലെ ഒരു വിഭാഗത്തിലെ മെത്രാപ്പോലീത്ത പതിനഞ്ച് മിനിട്ട് കൊണ്ട് കുര്‍ബാന അര്‍പ്പിച്ചന്ന് കേട്ടപ്പോള്‍ ആരാധന രീതിയെക്കുറിച്ച് അറിയാവുന്ന ഏതൊരാള്‍ക്കും അത്ഭുതമായിരിക്കും തോന്നുക. പരസ്പരം തെരുവില്‍ യുദ്ധം ചെയ്തിട്ട് അര്‍പ്പിക്കുന്ന കുര്‍ബാന ദൈവത്തിനു സ്വീകാര്യമാവുമോ എന്ന് മതമേലാധ്യക്ഷന്മാരും ബിഷപ്പുമാരും പുരോഹിത്ന്മാരും ചിന്തിക്കേണ്ടത് തന്നെയാണ്.

ക്രിസ്തുപഠിപ്പിച്ചത് പരസ്പരം സ്നേഹിക്കാനാണ്. നിങ്ങളില്‍ വലിയവന്‍ ആകാന്‍ ഇച്ഛിക്കുന്നവന്‍ ശുശ്രൂഷക്കാരനെപ്പോലെയാകണം എന്നു പറഞ്ഞവനാണ് യേശു. നിങ്ങളുടെ ബലി വസ്തു ബലിപീഠത്തില്‍ കൊണ്ടുവരുമ്പോള്‍ നിന്നോട് ആര്‍ക്കേങ്കിലും എന്തെങ്കിലും വിരോധം ഉണ്ടങ്കില്‍ അവനോട് ആദ്യം പോയി അവന്റെ പിണക്കം തീര്‍ത്തിട്ട് പിന്നെ വന്ന് ബലിക്കഴിക്കുക എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്. പക്ഷേ ഇവിടെ പര്സപരം കടിച്ചു കീറാന്‍ നിന്നുകൊണ്ടാണ് ബലി(കുര്‍ബാന) അര്‍പ്പിക്കൂന്നത്.

ആരാധനയുടെ അവസാനം ബലി(കുര്‍ബാന)അര്‍പ്പിക്കുന്ന പുരോഹിതന്‍ ജനങ്ങളോട് പറയും..നിങ്ങള്‍ ഈ ബലിപീഠത്തില്‍ നിന്ന് സ്വീകരിച്ച കുര്‍ബാനയോടെ സമാധാനത്തോടെ പോക എന്ന്. പള്ളിയില്‍ നിന്ന് ഇറങ്ങിയാല്‍ മറ്റൊരു വെല്ലുവിളിക്ക് തയ്യാറായി ഇറങ്ങുന്നവര്‍ എങ്ങനെയാണ് സമാധാനത്തോടെ പോകുന്നത്???????

ഇപ്പോള്‍ നടക്കൂന്ന ഓര്‍ത്തഡോക്സ്-പാത്രിയര്‍ക്കീസ് തര്‍ക്കങ്ങള്‍ വിശ്വാസപരമായതോ ആരാധനപരമായോ യാതൊന്നിന്നും വേണ്ടിയല്ല. വെറും ലൌകിക അധികാരത്തിനുവേണ്ടിയുള്ളതുമാത്രമാണ്..... ദൈവീക സ്നേഹമാണ് ഞങ്ങളില്‍ ഉള്ളത് എന്ന് പറയുകയും പരസ്പരം സ്നേഹിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെയാണ് ദൈവീക സ്നേഹത്തിന്റെ അപ്പോസ്തോലന്മാര്‍ ആകാന്‍ കഴിയുന്നത്?????

122 ആം സങ്കീര്‍ത്തനത്തിന്റെ ഒന്നാം വാക്യം ഇങ്ങനെയാണ്... “യഹോവയുടെ ആലയത്തിലേക്ക് നമുക്കുപോകാം എന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു”. പരസ്പരം വെട്ടിച്ചാകാന്‍ നില്‍ക്കുന്നവര്‍ നില്‍ക്കുന്ന ആലയത്തില്‍ പോയാല്‍ ആര്‍ക്കാണ് സണ്ഠോഷം ഉണ്ടാവുന്നത് എന്ന് ഈ സഭാവിഭാഗത്തിലെ പുറോഹിതവൃന്ദം ചിന്തിക്കേണ്ടതാണ്... ഈ സങ്കീര്‍ത്തനത്തിന്റെ തന്റെ അവസാന വാക്യം ഇങ്ങനെയാണ്. “നമ്മുടെ ദൈവമായ യഹോവയുടേ ആലയം നിമിത്തം ഞാന്‍ നിന്റെ നന്മ അന്വേഷിക്കും “. ദൈവസ്നേഹത്തിനു വിരോധമായി തിന്മകള്‍ മാത്രം നടക്കൂന്ന ഈ ആലയങ്ങളില്‍ എന്തിന്റെ നന്മയാണ് ഉണ്ടാവുക...

പരസപരം വെല്ലുവിളിച്ചുകൊണ്ട് ദൈവാലയം യുദ്ധക്കളമാക്കി മാറ്റിക്കൊണ്ട് അര്‍പ്പിക്കുന്ന ദൈവീക ബലി(വി.കുര്‍ബാന) ദൈവം സ്വീകരിക്കും എന്ന് തോന്നുന്നുണ്ടങ്കില്‍ അത് വിഢിത്തരം തന്നെ ആയിരിക്കും. പര്‍സപരം സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുക്രിസ്തുവിന്റെ ബലി ഒരു ജനത്യ്ക്ക് മേല്‍ ശാപമാക്കി മാറ്റുകയാണ് ചിലര്‍. ക്രൂശില്‍ പിടയുമ്പോഴും “ഇവര്‍ ചെയ്യുന്നത് എന്താണന്ന് ഇവര്‍ അറിയുന്നില്ല .. ഇവരോട് ക്ഷമിക്കേണമേ“ എന്നാണ് ക്രിസ്തു പ്രാര്‍ത്ഥിച്ചത്... തങ്ങള്‍ ചെയ്യുന്നത് എന്താണന്ന് ശരിക്ക് അറിഞ്ഞുകൊണ്ടു തന്നെയാണ് രണ്ട് സഭാ നേതൃത്വവും തങ്ങളുടേ നിലപാടുകളുമായി മുന്നോട്ടു പോകുന്നത്.... ഞങ്ങള്‍ അര്‍പ്പിക്കുന്ന ബലി ഞങ്ങള്‍ ശാപമായി തീരരുതേ എന്ന് കുര്‍ബാനയില്‍ പറയുന്നുണ്ട്... പക്ഷേ ഇവര്‍ ചെയ്യുന്നത് എന്താണന്ന് ഇവര്‍ അറിയുന്നു. ഇവരോട് ക്ഷമിക്കേണമേ എന്ന് പറയാന്‍ യേശുക്രിസ്തു ഒരിക്കലും തയ്യാറാവുകയില്ല. വിധ്വേഷത്തിന്റേയും കലഹത്തിന്റേയും ഇടയില്‍ ബലി അര്‍പ്പിച്ച് സ്വയം ശാപം വലിച്ചെവെയ്ക്കുകയല്ലേ ഈ രണ്ട് സഭാഭരണാധികാരികളും....

എല്ലാം യേശുവിന്റെ ക്രൂശിലെ സ്നേഹത്തിന്റെ പേരിലാണ് എന്നുള്ളതുമാത്രമാണ് വിരോധാഭാസമായി തോന്നുന്നത്....

Sunday, April 15, 2012

അഞ്ചാം മന്ത്രിയും മടങ്ങി വരുന്ന മതഭ്രാന്തും

കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്.  അന്നത്തെ ജീവിത സാഹചര്യങ്ങളില്‍ നിന്നും വിദ്യാഭ്യാസ നിലവാരത്തില്‍ നിന്നും കേരളം വളരെയേറെ മുന്നേറിയിരിക്കുന്നു. പക്ഷേ ജാതി-മത സങ്കുചിത ചിന്തകളിലേക്ക് കേരളം ചുരുങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് കേരളത്തിലെ യുഡി‌എഫ് സര്‍ക്കാരിന്റെ മുസ്ലിമ്മ്ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനവും കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റവും. ജനാധിപത്യ വ്യവസ്ഥതിയില്‍ മതം-ജാതിക്കാര്‍ഡ് ഇറക്കി കളക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രം ആയിരുന്നനെങ്കില്‍ അവരെയും കടത്തി വെട്ടി മന്ത്രി സ്ഥാനങ്ങളില്‍ പോലും ജാതി-സമുദായക്കാര്‍ഡ് ഇറക്കി കളിക്കാനും സ്ഥാനങ്ങള്‍ നേടാനും നമ്മുടെ നാട്ടിലെ സമുദായ സംഘടനകള്‍ക്ക് കഴിയുന്ന തരത്തിലുള്ള ഒരു മാറ്റം ‘അതിവേഗ’ത്തില്‍ എത്തിക്കാനും ബഹുദൂരത്തില്‍ കേരള സമൂഹത്തെ പിന്നോട്ടടിക്കാനും യുഡി‌എഫ് സര്‍ക്കാരിനും അതിവേഗം തന്നെ കഴിഞ്ഞു എന്നതില്‍ സംശയം ഇല്ല.

അഞ്ചാം മന്ത്രിയും സമുദായവും
അഞ്ചാം മന്ത്രിയും സമുദായവും എന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് സമുദായത്തില്‍ നമ്മുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എന്തു പങ്കാണ് ഉള്ളത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതില്‍ അധികം ചിന്തിക്കാന്‍ ഒന്നും ഇല്ല. സമുദായങ്ങളുടേത് ‘വിലപേശല്‍’ രാഷ്ട്രീയം മാത്രമാണ് എന്നു മനസിലാക്കാന്‍ പത്രം പോലും വായിക്കേണ്ട കാര്യം ഇല്ല. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം എങ്ങനെ മുസ്ലിം‌സമുദായത്തിന് അവകാശപ്പെടാന്‍ കഴിയുന്നു??? മുസ്ലീം‌ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം മാത്രമല്ല ഓരോ മന്ത്രിസ്ഥാനവും എങ്ങനെ ജാതിയുടേയും സമുദായത്തിന്റേയും അക്കൌണ്ടിലേക്ക് പോകും??? ജനങ്ങള്‍ ഇവരെ തിരഞ്ഞെടുക്കുന്നത് ഒരു ജാതിയുടെയും അടിസ്ഥാനത്തില്‍ അല്ലാത്തിടത്തോളം കാലം ഒരു മന്ത്രിസ്ഥാനവും അല്ലങ്കില്‍ തിരഞ്ഞെടുപ്പിലൂടെ നേടുന്ന ഒരു സ്ഥാനവും ഒരു ജാതിയുടേയും സമുദായത്തിന്റേയും പേരില്‍ ആവുന്നില്ല... ഒരു പ്രത്യേക മതത്തില്‍ പെട്ടവര്‍ മാത്രമല്ല വിജയിക്കുന്നവര്‍ക്ക് വോട്ട് ചെയ്തിട്ടുണ്ടാവുക. അവര്‍ അവര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിന്റെ ജനപ്രതിനിധിയാണ്.

എന്‍‌എസ്‌എസും രാഷ്ട്രീയ പരീക്ഷണവും
രാഷ്‌ട്രീയത്തില്‍ സ്വന്തമായി സമുദായ സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി  സ്വന്തമായി തന്നെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച സമുദായ സംഘടനയാണ് എന്‍‌എസ്‌എസ്. നാഷ്ണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍‌ഡി‌പി) എന്നപേരില്‍ 1972 ല്‍ രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടിക്ക് അകാലചരമം അടയാനായിരുന്നു വിധി. (എന്‍‌എസ്‌എസിന്റെ അനുഭവം ഇരുത്തി ചിന്തിപ്പിച്ചതുകൊണ്ടായിരിക്കണം എസ്‌എന്‍‌ഡിപി സ്വന്തമായ രാഷ്ട്രീയ പാര്‍ട്ടി എന്ന ചിന്തയില്‍ നിന്ന് ഇടയ്ക്ക് പിന്മാറിയത്.). എന്‍‌ഡി‌പി എപ്പോഴും കോണ്‍ഗ്രസിനോടപ്പം തന്നെ ആയിരുന്നു(എന്റെ പരിമിതമായ അറിവ്). നരസിംഹറാവുവിന്റെ സന്ദര്‍ശന സമയത്ത് മന്നം സമാധിയില്‍ പ്രധാനമന്ത്രിയുടെ അംഗ്ഗരക്ഷകര്‍ ഷു ഇട്ട് കയറിയ പ്രശ്നത്തോടെയാണ് എന്‍‌എസ്‌എസും കോണ്‍ഗ്രസും തമ്മിലുള്ള പ്രകട ബന്ധം അവസാനിച്ച് ‘സമദൂര‘ത്തിലേക്ക് മാറിയത്. (ഇടയ്ക്കിടയ്ക്ക് ‘സമദൂരം‘ ‘ശരിയായ ദൂരം’ ആകുമെന്ന് പറയുന്നുണ്ടങ്കിലും വിലപേശല്‍ രാഷ്ട്രീയത്തില്‍ എപ്പോഴും നല്ലത് ‘സമദൂരം’ തന്നെ). എന്‍‌ഡിപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി നിലനിന്നാല്‍ രാഷ്ട്രീയപരമായി ഒരു വിലപേശലും നടത്താന്‍ കഴിയില്ല എന്നുള്ളതുകൊണ്ടായിരിക്കണം പിന്നീട് എന്‍ഡിപി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനു ശ്രമിക്കാതിരുന്നത്. 1980 -1 , 1982-4  , 1987- 1 , 1991- 2 എന്ന നിലയില്‍ ആയിരുന്നു കേരള നിയമ സഭയില്‍ എന്‍‌ഡിപി എന്ന പാര്‍ട്ടിക്ക് കിട്ടിയ എം‌എല്‍‌എ മാര്‍.

സമുദായ സംതുലനാവസ്ഥയും മത/സമുദായ ധ്രുവീകരണവും
അഞ്ചാം മന്ത്രി സമുദായം കേരളത്തിനു എന്തു പ്രയോജനം ചെയ്തു/ചെയ്യും എന്നു ചോദിച്ചാല്‍ അതിനു ഉത്തരം നല്‍കാന്‍ മുസ്ലിം‌ലീഗിനോ യുഡീഫ് നേതൃത്വത്തിനോ കഴിയുമെന്ന് തോന്നുന്നില്ല.മുസ്ലിമ്ലീഗിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് തത്ക്കാലം ഒരു പരിഹാരം ഉണ്ടായെന്ന് മാത്രം!!.പക്ഷേ ഈ ‘അഞ്ചാം മന്ത്രിസ്ഥാനം‘ പ്രയോജനം ചെയ്ത ഒരു കൂട്ടരുണ്ട് . ആശയപരമായും ചിന്താപരമായും എതിര്‍ദിശകളില്‍ നിന്ന ഒരേ മതസമുദായ സംഘടനകള്‍ക്ക് അഞ്ചാം മന്ത്രി സ്ഥാനത്തെക്കുറിച്ച് ഏക അഭിപ്രായവും പ്രതികരണവും ആയിരുന്നു.  കേരളത്തിലെ സമുദായ സംതുലനാവസ്ഥ തകര്‍ക്കുമെന്ന് പറഞ്ഞ് ഹിന്ദു മത സമുദായ സംഘടനകള്‍ മുസ്ലീമ്ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തെ എതിര്‍ത്തപ്പോള്‍ മുസ്ലീം സംഘടനകള്‍ ഇതിനെ അനുകൂലിക്കൂകയും പ്രസ്താവനകള്‍ പുറപ്പെടൂവിക്കുകയും അതെല്ലാം ഒരു വകതിരവും ഇല്ലാതെ മാധ്യമങ്ങള്‍ സമൂഹമധ്യത്തില്‍ എത്തിക്കുകയും ചെയ്തു.

സമുദായങ്ങളും തിരഞ്ഞെടുപ്പും
സമുദായ/മത നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് നല്‍കുന്ന തിരഞ്ഞെടുപ്പ് പിന്തുണ ആ മതത്തില്‍/സമുദായത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരും വോട്ടുചെയ്യുമ്പോള്‍ ബാലറ്റ് പേപ്പറില്‍ ഉണ്ടാവും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ??? സമുദായത്തിലെ/മതത്തിലെ ഒരു അഞ്ച് ശതമാനം ആളുകള്‍ പോലും സമുദായ/മത നേതാക്കളുടെ ആഹ്വാനം ഇന്ന് അനുസരിക്കില്ല. പിന്നെ എന്തിനാണ് സമുദായ നേതാക്കളുടെ ജ്വല്പന്നങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കള്‍ ചെവി കൊടുക്കുന്നത്???? കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡി‌എഫിനെയാണ് സമുദായ/മതനേതാക്കള്‍ ‘ക്ഷ’ വരപ്പിക്കുന്നത്. അതിനൊക്കെ തുള്ളാന്‍ കോണ്‍ഗ്രസിനു മടിയും ഇല്ല. കാരണം അണികളേക്കാള്‍ നേതാക്കന്മാരുള്ള കോണ്‍ഗ്രസില്‍ നേതാവാകാനുള്ള യോഗ്യതയും മത/സമുദായ പിന്തുണയും ആണല്ലോ? എന്ന് കേരളത്തില്‍ യുഡീഫ് അധികാരത്തില്‍ വന്നാലും അന്നെല്ലാം സമുദായ/മത നേതാക്കള്‍ തങ്ങളുടെ അവകാശ രാഷ്ട്രീയം പുറത്തെടുക്കും.

സമുദായ/മത നേതാക്കള്‍ക്ക് എന്താണ് വേണ്ടത്.
സമുദായ സംതുലനാവസ്ഥയെക്കുറിച്ചെല്ലാം വാചാലരാകുന്ന സമുദായ നേതാക്കള്‍ക്ക് ആവിശ്യം തങ്ങളെ അനുസരിക്കുന്ന സമുദായത്തില്‍ പെട്ടവരെ അധികാരത്തില്‍ എത്തിക്കുക എന്നുള്ളതാണ്. സമുദായത്തില്‍ അംഗം ആണ് എന്നതിനെക്കാള്‍ സമുദായ നേതാക്കളുടെ ഇഷ്ടം അനുസരിക്കണം എന്നുള്ളതായിരിക്കണം സമുദായത്തിന്റെ പേരില്‍ അധികാരം നേടുന്ന ഒരാളുടെ അധിക യോഗ്യത. ഉദാഹരണത്തിന് കേരളത്തിലെ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം‌പിയായ ശശി തരൂര്‍ കേന്ദ്ര മന്ത്രിയായപ്പോള്‍ ശശിതരൂര്‍ ‘ഡല്‍ഹി നായര്‍’ ആണന്നായിരുന്നു എന്‍‌എസ്‌എസിന്റെ പ്രതികരണം. തങ്ങളുടെ ഇഷ്ടക്കാരനായ വേണുഗോപാലിനെ മന്ത്രിയാക്കുന്നതുവരെ എന്‍‌എസ്‌എസിന്റെ നീരശം നീണ്ടു നില്‍ക്കുകയും ചെയ്തു. ‘അരിയും കളഞ്ഞു ആശാരിച്ചിയും കടിച്ചു എന്നിട്ടും നായ്ക്ക് മുറുമുറുപ്പ്’ എന്നുള്ള രീതിയിലാണ് നമ്മുടെ നാട്ടിലെ ചില സമുദായ സംഘ്ടനകള്‍ രാഷ്ട്രീയ നേതൃത്വത്തെ വെല്ലു വിളിക്കുന്നത്. തങ്ങള്‍ക്ക് ആവിശ്യമായ ആനുകൂല്യങ്ങള്‍ എല്ലാം നേടിയെടുത്തിട്ട് വീണ്ടും വീണ്ടൂം പുതിയ പുതിയ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി അവര്‍ ഓരോ ദിവസം രാഷ്ട്രീയ നേതൃത്വത്തെ ഭയപ്പെടുത്തുന്നു. ഈ ഭയപ്പെടുത്തലില്‍ ഭയക്കുന്നത് യുഡി‌എഫ് ആണ്. ജാതി സമുദായ സമവാക്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കോണ്‍ഗ്രസിനും യുഡി‌എഫിനും ഈ രീതിയില്‍ അധിക കാലം മുന്നോട്ട് പോകാന്‍ കഴിയീല്ല എന്നുറപ്പാണ്.

അഞ്ചാം മന്ത്രിസ്ഥാന വിവാദവും ദൃശ്യമാധ്യമങ്ങളും
വിദ്യാഭ്യാസവും അറിവും ഉണ്ടങ്കിലും നമ്മുടെ വാര്‍ത്താചാനകളിലെ അവതാര(അവതരണ) സിങ്കങ്ങള്‍ക്ക് വകതിരിവെന്ന് പറയുന്ന ഒരു സാധനം ഏഴയിലോക്കത്തൂടെ പോയിട്ടില്ലന്ന് തോന്നുന്ന രീതിയിലാണ് പലപ്പോഴും അവരുടെ വാര്‍ത്തകളുടെ അവതരണവും വാര്‍ത്തകളുടെ തിരഞ്ഞെടുപ്പും. ആരെങ്കിലും എവിടെയെങ്കിലും വെച്ച് മണ്ടത്തരമോ വിവരക്കേടോ പറഞ്ഞാല്‍ അത് മണ്ടത്തരമാണന്നോ വിവരക്കേട് ആണന്നോ പറയാതെ അതിനെ ഫ്ലാഷ് ന്യൂസായോ ജസ്റ്റ് ഇന്‍ ആയോ ന്യൂസ് അപ്ഡേറ്റായോ കാണിക്കൂന്നതുകൊണ്ട് തങ്ങളുടെ ചാനല്‍ രണ്ട് പേര്‍ അധികം കണ്ടാല്‍ അത്രയും ആയി എന്ന നിലയില്‍ ആണ് ന്യൂസ് ചാനലുകാര്‍. ആരുടെയെങ്കിലും മണ്ടത്തരത്തില്‍ എന്തെങ്കിലും ‘വിവാദം’ ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ഗവേഷ്ണം നടത്തുന്നവരായി മാറി ന്യൂസ് ചാനലുകള്‍. ശരിയായ വാര്‍ത്തകള്‍ വകതിരിവോടെ ജനങ്ങളില്‍ എത്തിക്കുന്നതിനു പകരം തങ്ങള്‍ക്കായി വാര്‍ത്തകള്‍ സൃഷ്ടിച്ച് അത് ജനങ്ങളില്‍ എത്തിക്കുന്ന സ്ഥിതിയിലായി. ‘അഞ്ചാം മന്ത്രിസ്ഥാനത്തില്‍ ‘ അത് സമുദായത്തിന് ലഭിക്കൂന്നതാണന്ന് വരുത്താന്‍ നമ്മുടെ മാധ്യമങ്ങള്‍ കുറച്ച് സമയം ഒന്നുമല്ല മിനക്കെട്ടത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന്റെ അഭിപ്രായം എന്താണന്ന് ചോദിച്ച് ചാനലുകളില്‍ സ്ഥിരം പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ പ്രതികരണ നേതാക്കളെ സമീപിച്ച് അവരുടെ വാക്കുകളോടെ എരിതീയില്‍ എണ്ണയൊഴിക്കാന്‍ കിട്ടൂന്ന അവസരങ്ങള്‍ ഒന്നും ചാനലുകാര്‍ പാഴാക്കാറും ഇല്ല. ജനങ്ങള്‍ തമ്മില്‍ തല്ലി കീറിയാലും തങ്ങളുടേ ചാനലിന്റെ റേറ്റിംങ്ങ് ഉയരുന്നതുകണ്ട് അവര്‍ ആത്മനിര്‍വൃതി അടയട്ടെ !!!!

വോട്ട് ചെയ്യുന്നത് ജനാധിപത്യവിശ്വാസികളോ മത/സമുദായ വിശ്വാസികളോ???
തിരഞ്ഞെടുപ്പ് സമയത്ത് കേള്‍ക്കുന്ന അനൌണ്‍സ്മെന്റില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വോട്ട് ചെയ്യാനായി ആഹ്വാനം ചെയ്യുന്നത് ജനാധിപത്യവിശ്വാസികളെയാണ്. ഏതെങ്കിലും ഒരു സമുദായത്തിന്റെയോ മതവിശ്വാസികളയോ വോട്ട് ചെയ്യാനായി ആഹ്വാനം ചെയ്യാറില്ല. പിന്നെങ്ങനെയാണ് ജനാധിപത്യവിശ്വാസികള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധി മന്ത്രിസ്ഥാനത്തോ മറ്റ് സ്ഥാനത്തോ എത്തുമ്പോള്‍ മതവും സമുദായവും എണ്ണത്തില്‍ വരികയും സമുദായ സംതുലനാവസ്ഥ എന്ന ഒരു ‘അവസ്ഥ’ ഉണ്ടാവുകയും ചെയ്യുന്നത്. മത/സമുദായ സംതുലനാവസ്ഥയെ ബാധിക്കാതെ ഒരു ജനാധിപത്യവിശ്വാസിയായ ഒരാള്‍ യുഡി‌എഫ് ഭരണത്തില്‍ എന്നെങ്കിലും മന്ത്രിസ്ഥാനത്ത് എത്തുമോ????

ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധിയെ എങ്ങനെയാണ് മതത്തിന്റെ/സമുദായത്തിന്റെ പ്രതിനിധിയായി മാറുന്നത്?? ജനാധിപത്യത്തില്‍ എങ്ങനെയാണ് ജനപ്രതിനിധി സമുദായ-മത പ്രതിനിധി ആകുന്നത് ??? നമ്മുടെ ജനാധിപത്യ ഭരണത്തെ മതാധിപത്യഭരണം എന്നോ സമുദായാധിപത്യ ഭരണം എന്നോ മാറ്റിവിളിക്കേണ്ടതുണ്ടോ???